ബംഗളൂരു: യെലഹങ്കയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ നീക്കവുമായി കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തര യോഗം വിളിച്ചു. എഐസിസി നിർദേശപ്രകാരമാണ് സർക്കാരിന്റെ ഇടപെടൽ.
തിങ്കളാഴ്ച വൈകുന്നേരം നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. സർക്കാർ ഭൂമി കൈയേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് യെലഹങ്കയിൽ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്.
ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡാണ് കഴിഞ്ഞ 20 ന് പുലർച്ചെ വീടുകൾ പൊളിച്ചത്. സംഭവം വിവാദമായതോടെ കർണാടക സർക്കാരിനോട് എഐസിസി വിശദീകരണം തേടിയിരുന്നു. വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവത്തിൽ മുസ്ലിം ലീഗ് പ്രതിനിധി സംഘം സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.